Episodes

  • യൂറോപ്യൻ സമൂഹവും രാഷ്ട്രീയവും ബീഥോവന്റെ വ്യക്തിജീവിതവും കലുഷിതമായിരുന്ന കാലത്താണ് ഒൻപതാം സിംഫണി രചിക്കപ്പെട്ടതും 1824 മെയ് ഏഴാം തീയതി അവതരിപ്പിക്കപ്പെട്ടതും .ലോകസംഗീതത്തെത്തന്നെ സമൂലം സ്വാധീനിച്ച ആ സംഗീതശില്പത്തിന്റെ ഇരുന്നൂറാം വാർഷികത്തിന് ദില്ലി -ദാലി പോഡ്‌കാസ്റ്റ് സമർപ്പിക്കുന്ന ആദരമാണ് ഈ പോഡ്‌കാസ്റ്റ് .പൂർണമായ ബധിരതയിൽ ഇരുന്നാണ് ബീഥോവൻ ഒൻപതാം സിംഫണി കൽപന ചെയ്തത് . അഗാധമായ നിശ്ശബ്ദതയിൽ ആരൂഢമായിരിക്കുന്ന മഹത്തായ സംഗീതത്തിലേക്ക് ഒരു വഴികാട്ടിയാണ് ഈ പോഡ്‌കാസ്റ്റ്.മിലൻ മനോജ് മോസ്കോ കേന്ദ്രമാക്കി പാശ്ചാത്യശാസ്ത്രീയസംഗീതം അഭ്യസിക്കുന്ന യുവാവാണ് . ഇതിനോടകം റഷ്യയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞ ക്ലാസിക്കൽ പിയാനോ വാദകനാണ്.ഒൻപതാം സിംഫണിയുടെ പ്രാധാന്യങ്ങൾ മിലൻ ഒരു സംഭാഷണത്തിൽ വിശദമാക്കുന്നു.1989 ൽ ബെർലിൻ മതിൽ തകർന്ന വേളയിൽ മനുഷ്യസാഹോദര്യത്തിനായി Leonard Bernstein അവതരിപ്പിച്ച ഒൻപതാം സിംഫണിയുടെ ലിങ്ക് കൂടെ നൽകുന്നു .ഒപ്പം മിലൻ മനോജിന്റെ സംഗീതലോകത്തിലേക്കുള്ള ഒരു ലിങ്കും.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 12 മെയ് 2024 Links1. The Berlin Celebration Concert 1989 - Leonard Bernstein - Beethoven Symphony No 9 : • The Berlin Celebration Concert 1989 -... 2. Milen Manoj's piano performances: / milenmanoj

  • 'കൂട്ടിലിട്ട കിളിയെപ്പോലെ അവളെ അജ്ഞയും അസ്വതന്ത്രയുമായ അടിമയായും കേവലം പുത്രോല്പാദനത്തിനുള്ള യന്ത്രമായും കരുതുകയും പുരുഷന് എന്ത് തോന്ന്യാസവും കാണിക്കാമെന്ന ഗർവ്വും' കൊണ്ടുനടക്കുന്ന പുരുഷന്മാരെ ആക്രമിച്ചുകൊണ്ട് ചട്ടമ്പിസ്വാമി എഴുതി , 'സ്ത്രീയെ അപേക്ഷിച്ചുനോക്കിയാൽ പുരുഷന്റേത് ഒരു ഉദാസീനനിലയാണ്' എന്ന് .മെയ് 5 , 2024 ചട്ടമ്പിസ്വാമി സമാധിയായിട്ട് 100 വർഷം.ഒരുനൂറ്റാണ്ടിലും ഏറെ വർഷങ്ങൾക്കുമുൻപ് മലയാളക്കരയിലിരുന്ന് ചട്ടമ്പിസ്വാമി എഴുതിയ ' പ്രപഞ്ചത്തിൽ സ്ത്രീ - പുരുഷന്മാർക്കുള്ള സ്ഥാനം' എന്ന ദീർഘലേഖനത്തിന്റെ ആദ്യഭാഗങ്ങളാണ് ഇന്നത്തെ ഈ ആദര പോഡ്‌കാസ്റ്റിൽ .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

  • Missing episodes?

    Click here to refresh the feed.

  • ഇറാൻ -ഇസ്രയേൽ സംഘർഷവും ലോകവും :സമഗ്രചിത്രം പശ്ചിമേഷ്യൻ രാഷ്ട്രകാര്യ വിദഗ്ദ്ധനായ ഡോ . ഷെല്ലി ജോണിയുമായുള്ള ഒരു സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ്.വിഷയങ്ങൾ :ഇസ്രയേൽ ഇറാന് തിരിച്ചടി നൽകിയാൽ അത് മേഖലയെ എങ്ങനെ ബാധിക്കും ?നെതന്യാഹുവിന് അധികാരത്തിൽ തുടരാൻ സഖ്യകക്ഷിയായി രക്തച്ചൊരിച്ചിൽ വേണമെന്നോ ?ഉക്രൈൻ യുദ്ധവും ഇറാൻ -ഇസ്രയേൽ സംഘർഷവും തമ്മിലുള്ള ബന്ധം ഇറാനെ അറബ് രാഷ്ട്രങ്ങളോ മറ്റാരെങ്കിലുമോ പിന്തുണയ്ക്കുമോ ?ഗസയിലെ തുടരുന്ന യുദ്ധം ആത്യന്തികമായി ഹമാസിനെ ശക്തിപ്പെടുത്തുമോ ?അറബ് ജനതഎത്രനാൾ ദൃക്‌സാക്ഷികളായി തുടരും ? പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

  • നോബൽ സമ്മാനം ലഭിച്ചു . സ്വന്തം കണ്ടുപിടുത്തത്തെ വില്പനാചതുരലോകം 'ദൈവകണം' എന്നുവിളിച്ചപ്പോൾ ഈശ്വരവിശ്വാസിയല്ലാതിരുന്ന അദ്ദേഹം വിയോജിച്ചു.പീറ്റർ ഹിഗ്ഗ്സ് പറഞ്ഞു , ' നോബൽ സമ്മാനം എന്നെ നശിപ്പിച്ചു. താരതമ്യേന ശാന്തമായിരുന്ന എൻ്റെ അസ്തിത്വം അവസാനിക്കുകയായിരുന്നു. ഈ പ്രശസ്തി എന്നെ തെല്ലും ആഹ്ളാദിപ്പിക്കുന്നില്ല. ഏകാന്തമായി പണിയെടുക്കുകയാണ് എൻ്റെ രീതി. അത് ചിലപ്പോഴൊക്കെ പ്രകാശമുള്ള ആശയങ്ങളെ ഉണ്ടാക്കുന്നു'. ഏപ്രിൽ എട്ടിന് അന്തരിച്ച ഊർജതന്ത്രസൈദ്ധാന്തികൻ Peter Higgs ന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് സൈദ്ധാന്തിക ഊർജത ന്ത്ര ഗവേഷകനായ പ്രൊഫ .ഡോ . എൻ ഷാജി സംസാരിക്കുകയാണ് ദില്ലി -ദാലിയുടെ ഈ ലക്കത്തിൽ .സ്നേഹപൂർവ്വം,എസ് . ഗോപാലകൃഷ്ണൻ 12 ഏപ്രിൽ 2024

  • 1924 ഏപ്രിൽ എട്ടാം തീയതിയാണ് പണ്ഡിറ്റ് കുമാർ ഗന്ധർവ ജനിച്ചത്.ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരാധുനിക മുഹൂർത്തം എന്ന് വിലയിരുത്തപ്പെടുന്ന ആ സർഗ്ഗജീവിതത്തെക്കുറിച്ചുള്ള പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.കുമാരസംഭവം: പണ്ഡിറ്റ് കുമാർ ഗന്ധർവ ജന്മശതാബ്ദി പോഡ്‌കാസ്റ്റ്.സ്നേഹപൂർവ്വം,എസ്‌ . ഗോപാലകൃഷ്ണൻ 08 ഏപ്രിൽ 2024

  • തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് രാജ്യത്തുടനീളമായി നടന്ന തെരഞ്ഞെടുപ്പിൽ തുർക്കിയിൽ ഭരണകക്ഷി പരാജയം ഏറ്റുവാങ്ങിയിരിക്കുന്നു. ഭൂരിപക്ഷമതാഷ്ഠിതരാഷ്ട്രീയം, അമിതാധികാരകേന്ദ്രീകരണം, അസഹനീയമായ നാണ്യപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ പ്രസിഡണ്ട് Erdoğanൻ്റെ നയങ്ങൾക്കെതിരേയുള്ള വിധിയായി ഇതു വിലയിരുത്തപ്പെടുന്നു. ജനാധിപത്യത്തിന്റെ വിജയമായും വിലയിരുത്തപ്പെടുന്നു.പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.

  • മാർച്ച് 31 ന് ഡൽഹിയിലെ രാം ലീല മൈതാനത്ത് നടന്ന സംയുക്ത പ്രതിപക്ഷ റാലിയിൽ വലിയ ജനപങ്കാളിത്തമായിരുന്നു ഉണ്ടായത്.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെ പ്രതിഷേധിക്കുവാൻ കൂടിയ സമ്മേളനം പ്രതിപക്ഷത്തിൻ്റെ ഐക്യമുന്നണിയെ ശക്തമാക്കുമോ ?തെരഞ്ഞെടുപ്പുഗോദായിൽ ഭരണകക്ഷിയ്ക്കും പ്രതിപക്ഷത്തിനും രണ്ടുനിയമങ്ങളോ ?ഒറീസ്സയിൽ ബിജു ജനത ദളും പഞ്ചാബിൽ ശിരോമണി അകാലി ദളും എന്തുകൊണ്ട് ബിജെപി ബന്ധം ഉപേക്ഷിച്ചു ?ഇന്ത്യൻ ഫെഡറലിസത്തിൻറെ സംരക്ഷണം തെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികൾ മാറോടണയ്ക്കുന്ന പ്രമേയമായി മാറുകയാണോ ? അമൃത് ലാലുമായുള്ള ഒരു സംഭാഷണമാണ് ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ ഈ ലക്കം .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ1 ഏപ്രിൽ 2024https://www.dillidalipodcast.com/

  • 'ശത-ശത കോടീശ്വരം': ഒരു തെരഞ്ഞെടുപ്പുകാല വിചാരം എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. ഇന്ത്യയിലെ സമ്പത്തിന്റെ നാല്പതുശതമാനം ജനസംഖ്യയിലെ ഒരുശതമാനത്തിന്റെ കൈവശം വന്നുകഴിഞ്ഞിരിക്കുന്നു എന്ന് കണ്ടെത്തിയിരിക്കുന്ന World Inequality Lab Report 2014 -2022 നെ കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ്.സ്നേഹപൂർവ്വം,എസ്‌. ഗോപാലകൃഷ്ണൻ 27 മാർച്ച് 2024

  • തമിഴ് സിദ്ധവൈദ്യനും സംഗീതപണ്ഡിതനും സർവോപരി കൃസ്ത്യാനിയുമായിരുന്ന എബ്രഹാം പണ്ഡിതരാണ് തമിഴ് നാട്ടിൽ ആദ്യ സംഗീതസമ്മേളനം സംഘടിപ്പിച്ചത്, 1912 ൽ . അതിന്നും നാലുകൊല്ലങ്ങൾക്കുശേഷം മാത്രമാണ് പുകൾ പെറ്റ അഖിലേന്ത്യാ സംഗീതസമ്മേളനം ഭാത്ഖണ്ഡേയും പലുസ്‌കറും ബറോഡയിൽ സംഘടിപ്പിച്ചത്. ചെന്നൈ മ്യൂസിക് സീസന്റെ അമ്മ ഡോക്ടർ ഏബ്രഹാം പണ്ഡിതർ തഞ്ചാവൂരിൽ വിളിച്ചുകൂട്ടിയ സമ്മേളനമായിരുന്നു. ഇന്ന് ടി .എം . കൃഷ്ണയിലെ സംഗീതകലാനിധിയെ എതിർക്കുന്ന പരിവാർ ഒരു വിപരീത സംഘകാലത്തെയാണ് കുറിക്കുന്നത്.ഏബ്രഹാം പണ്ഡിതർക്ക് സമർപ്പിക്കുന്ന ഈ പോഡ്‌കാസ്റ്റ് ടി .എം കൃഷ്ണയ്ക്ക് ലഭിച്ച സംഗീതകലാനിധി പുരസ്കാരത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെ ഉയർത്തിപ്പിടിക്കുവാനുള്ള ശ്രമമാണ്. ടി . എം കൃഷ്ണ പാടിയ തമിഴ് ഗാനം ' ചിന്തിക്കുവാൻ നമ്മോടു പറഞ്ഞ പെരിയാർ' പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

  • ചീഞ്ഞ മാംസത്തിൽ മധുരമുള്ള പഴം കുഴച്ചാലുള്ള ഒരു മണമുണ്ടത്രേ വസൂരി പടരുമ്പോൾ . അതാണ് മതരാഷ്ട്രവാദത്തിന്റെ മണവും മധുരവും .പുതിയ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ചു ചിന്തിച്ചപ്പോൾ ഒഹാൻ പാമുക്കും കാക്കനാടനും ഓർമ്മയിൽ കൊണ്ടുവന്ന മണങ്ങളും മുന്നറിയിപ്പുകളുമാണ് ഈ പോഡ്‌കാസ്റ്റിൽ .കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .'മതരാഷ്ട്രമെന്ന വസൂരി'സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 22 മാർച്ച് 2024 https://www.dillidalipodcast.com/

  • തൊണ്ണൂറ്റിനാലാം വയസ്സിൽ അന്തരിച്ച ദലിത് ബന്ധു എൻ . കെ ജോസിന് ആദരമർപ്പിച്ചുകൊണ്ടുള്ള ദില്ലി -ദാലിയുടെ പോഡ്‌കാസ്റ്റാണിത് .വൈക്കം സത്യഗ്രഹത്തെക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകത്തിലെ 'ആ നഗ്നസത്യം' എന്ന ലേഖനമാണ് ഈ പോഡ്‌കാസ്റ്റ് .1920 കളുടെ ആദ്യം തലയോലപ്പറമ്പ് ഭാഗത്തുണ്ടായിവന്ന അയ്യങ്കാളി പ്രസ്ഥാനത്തെ എങ്ങനെയാണ് വൈക്കം സത്യഗ്രഹത്തിലെ സവർണ്ണബോധം മുളയിലേ നുള്ളിക്കളഞ്ഞത് എന്ന് എൻ .കെ . ജോസ് അന്വേഷിച്ചതാണ് ഈ ലേഖനം .Image of N.K. Jose: Courtesy The NEWS Minute ദലിത് ബന്ധു എൻ . കെ . ജോസിന് വിട .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 06 മാർച്ച് 2024https://www.dillidalipodcast.com/

  • പ്രിയ സുഹൃത്തേ,എ രാമചന്ദ്രൻ്റെ ഗാന്ധി ചിത്ര -ശില്പങ്ങൾ എന്ന ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച 'രക്തസുഷിരവും ശ്രാദ്ധവും ' എന്ന ലേഖനത്തിന്റെ ശബ്ദഭാഷ്യമാണിത് .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 03 മാർച്ച് 2024 https://www.dillidalipodcast.com/

  • സമർഖണ്ഡ് : ഈ നഗരം ഇപ്പോൾ പത്തുലക്ഷം ജനങ്ങളും എന്നാൽ ലോകനാഗരികതയുടെ ഒരമരഖണ്ഡവുമാണ്. ആ നഗരത്തിൽ ജീവിച്ച അഞ്ചുദിന -രാത്രികളിൽ ഒരു പകലിനെക്കുറിച്ചാണ് ഈ ശബ്ദോപന്യാസം.ജ്ഞാനം രക്തം അധികാരം. 1424 ൽ മനുഷ്യനാഗരികതയുടെ ഈ അണുകേന്ദ്രത്തിൽ കാലൂന്നിനിന്നാണ് ഉലുഗ് ബെഗ് (മിർസ മുഹമ്മദ് ബിൻ ഷാ റൂഖ്‌ ) എന്ന രാജകുമാരൻ ആകാശദർശിനിയിലൂടെ നോക്കി അനന്തതയുടെ എഞ്ചുവടി ഉണ്ടാക്കിയത്.ഇവിടെയാണ് അയാൾ കൊല്ലപ്പെട്ടതും. ഈ ഉസ്ബെക് രാജകുമാരനെ മുഗൾ രാജകുമാരനായിരുന്ന ദാര ഷിക്കോഹുമായി അടുപ്പിക്കുന്നത് എന്താണ് ?ജ്ഞാനം രക്തം അധികാരം എന്ന audio essay യിലേക്ക് സ്വാഗതം എസ് . ഗോപാലകൃഷ്ണൻ ദില്ലി -ദാലി 27 ഫെബ്രുവരി 2024 https://www.dillidalipodcast.com/

  • ഉസ്താദ് ബഡേ ഗുലാം അലി ഖാന്റെ കച്ചേരിയും മാൽകൗൺസ് രാഗാലാപനവും ബാബുരാജ് നേരിട്ടുകേട്ട് ആ മാസ്മരികതയിൽ മുങ്ങിയിട്ടുണ്ടാകണം. 1966 ൽ ഇറങ്ങിയ അനാർക്കലി സിനിമയിലെ 'സപ്തസ്വരസുധാസാഗരമേ' എന്ന ഗാനത്തെ മുൻനിർത്തിയുള്ള ഒരാലോചനയാണ് ഈ പോഡ്‌കാസ്റ്റ് .ബഡേ ഗുലാം അലി ഖാൻ പാടിയ മാൽകൗൺസ്, ബാബുരാജ് പാടിയ മാൽകൗൺസ്‌ , 'സപ്തസ്വരസുധാസാഗരമേ' എന്ന ഗാനം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 25 ഫെബ്രുവരി 2024https://www.dillidalipodcast.com/

  • അദ്ദേഹം റേഡിയോ സിലോണിലൂടെ 'ബഹാനോ, ഔർ ഭായിയോ', സഹോദരിമാരേ , സഹോദരന്മാരേ എന്ന് വിളിക്കുന്നതു കേൾക്കാൻ 1952 മുതൽ പഞ്ചാബ് , സിന്ധ് , ഗുജറാത്ത് , മറാത്താ , ദ്രാവിഡ , ഉത്കല , ബംഗകൾ കാതോർത്തു നിന്നു, നാല്പതുകൊല്ലങ്ങളോളം.സർദാർ പട്ടേലും നെഹ്‌റുവും മൗലാനാസാദും മാത്രമല്ല സ്വതന്ത്ര ഇന്ത്യൻ ദേശീയതയുടെ ഏകോപനത്തിന് കാരണമായത് , അമീൻ സായാനി എന്ന ശബ്ദതരംഗം കൂടിയായിരുന്നു .മഹാനായ പ്രക്ഷേപകൻ ഇന്നു വിടപറഞ്ഞു.അദ്ദേഹത്തിനുള്ള ആദരമായ ഈ പോഡ്‌കാസ്റ്റ് കേട്ടാലും .പരിപാടി കേൾക്കാനുള്ള ലിങ്ക് താഴെ നൽകുന്നു.എസ് . ഗോപാലകൃഷ്ണൻ ദില്ലി -ദാലി 21 ഫെബ്രുവരി 2024 https://www.dillidalipodcast.com/

  • കെ ജി സുബ്രഹ്മണ്യൻ ജന്മശതാബ്ദി പോഡ്‌കാസ്റ്റ് കലാചരിത്രകാരൻ ആർ . നന്ദകുമാർ സംസാരിക്കുന്നു പ്രിയ സുഹൃത്തേ, ചിത്രകാരനും ശിൽപിയും കലാനിരൂപകനും സൈദ്ധാന്തികനും അദ്ധ്യാപകനായിരുന്ന കെ . ജി . സുബ്രഹ്മണ്യന്റെ ജന്മശതാബ്ദി പോഡ്‌കാസ്റ്റിനുള്ള മുഖവുരയാണിത്.1924 ഫെബ്രുവരി 15 ന് കേരളത്തിലെ കൂത്തുപറമ്പിൽ ജനിച്ച് 2016 ജൂൺ 29 ന് അന്തരിച്ച 'മണി ദാ'യുടെ സമഗ്രസംഭാവനകളെക്കുറിച്ച്, അസാധാരണമായ സാധാരണത്വം നിറഞ്ഞ ആ ജീവിതത്തെക്കുറിച്ച്, കലാചരിത്രകാരൻ ആർ . നന്ദകുമാർ സംസാരിക്കുകയാണ് ഈ ലക്കം ദില്ലി -ദാലിയിൽ. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

  • ലോകമാകമാനം ജനാധിപത്യം ഭീഷണികളെ നേരിട്ടുകൊണ്ടിരിക്കുന്ന വേളയിൽ റഷ്യൻ പ്രതിപക്ഷനേതാവ് നവൽനിയുടെ ജയിലിലെ മരണത്തിന് വലിയ മാനങ്ങളുണ്ട്.ധ്രുവമഞ്ഞുമൂടിയ പ്രദേശത്തെ ആളൊഴിഞ്ഞ ജയിലിൽ മരിച്ചു, അലക്‌സി നവൽനി. നാൽപ്പത്തിയേഴുവയസ്സിനിടയിൽ 19 വർഷക്കാലവും അദ്ദേഹം തടവിലായിരുന്നു .2021 ൽ ക്രെംലിൻ്റെ വിഷബാധയിൽ നവൽനി മരണത്തോടു മല്ലടിച്ചപ്പോൾ ദില്ലി -ദാലി ഒരു പോഡ്‌കാസ്റ്റ് ചെയ്തിരുന്നു . റഷ്യൻ രാഷ്ട്രീയ ഗവേഷകയും കേരളത്തിലെ കേന്ദ്രസർവകലാശാലയിൽ International Studies അദ്ധ്യാപികയുമായ ഡോക്ടർ ഉമ പുരുഷോത്തമനുമായി നടത്തിയ സംഭാഷണം നവൽനിയോടുള്ള ആദരസൂചകമായി പുനഃ പ്രക്ഷേപണം ചെയ്യുകയാണ് .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 17 ഫെബ്രുവരി 2024 https://www.dillidalipodcast.com/

  • ഫ്രഞ്ച് ദാർശനികൻ എഡ്‌ഗാർ മോറിൻ നൂറ്റിരണ്ടാമത്തെ വയസ്സിൽ മനുഷ്യരാശിയോട് പറയുന്നു , ഈ നൂറ്റാണ്ടിൽ ഇരുട്ട് നിറഞ്ഞിരിക്കുന്നു എന്ന്. അറിവിൻ്റെ പുരോഗതി ചിന്തയുടെ അധോഗതിയിലേക്ക് നയിച്ചിരിക്കുന്നു എന്നദ്ദേഹം പറയുന്നു. കീഴടങ്ങിയ ഒരു സമൂഹമാണ് സൃഷ്ടിക്കപ്പെടുന്നത്.പ്രത്യാശയുടെ അഭാവത്തിൽ നമുക്ക് ചെയ്യാനുള്ളത് ഒന്നേയുള്ളൂ ...നുണകൾക്കെതിരേ പ്രതിരോധം തീർക്കുക.2024 ജനുവരി ഇരുപത്തിരണ്ടാം തീയതി എഡ്‌ഗാർ മോറിൻ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മലയാളപരിഭാഷയാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് കേട്ടാലും .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 16 ഫെബ്രുവരി 2024 https://www.dillidalipodcast.com/

  • ഡോക്ടർ പൽപ്പുവിന്റെ ഒരു മകന് ഒരിക്കൽ കൈയ്യിൽ ഒരു മുറിവുപറ്റി. ചികിൽസിച്ചത് തിരുവനന്തപുരത്തെ റിട്ടയർ ചെയ്ത ഒരു ഡോക്ടർ മാധവൻ പിള്ളയാണ് . പ്രതിഫലം നൽകിയപ്പോൾ അപ്പോത്തിക്കരി അത് വിനയപൂർവം നിരസിച്ചു , എന്നിട്ട് ഡോക്ടർ പൽപ്പുവിനോട് പറയാൻ ഒരു സന്ദേശം കൊടുത്തയച്ചു :'ജാതിക്കാരണത്താൽ താങ്കൾക്ക് നിഷേധിച്ച medical സീറ്റ് അന്ന് ലഭിച്ചത് ഈയുള്ളവനാണ്. അതിനാൽ ചെറിയ ഒരു പെൻഷൻ വാങ്ങി ഞാൻ ജീവിച്ചുപോരുന്നു. താങ്കൾ ആതുരസേവാരംഗത്ത് മൈസൂരിലും ബറോഡയിലും ചെയ്ത മഹത്തായ കാര്യങ്ങളെക്കുറിച്ച് എനിക്കറിയാം'.മൈസൂരിൽ നിന്നും ഡോക്ടർ പൽപ്പു തിരുവനന്തപുരത്തെത്തി, ശ്രീമൂലം തിരുന്നാളിനെ കാണുവാൻ. വെറും മുണ്ടുമാത്രമുടുത്ത് മേൽമുണ്ടിടാതെയേ രാജാവിന്റെ മുന്നിൽ ചെല്ലാവൂ. പാന്റ്സും കോട്ടുമിട്ട് ചെന്ന ഡോക്ടറെ രാജാവ് കണ്ടതായി ഗൗനിച്ചില്ല.പുതിയ രാജഭക്തർക്ക് ഇതൊക്കെ ഓർമ്മ ഉണ്ടായിരിക്കണം. ടി .കെ മാധവൻ എഴുതിയ 'ഡോക്ടർ പൽപ്പു: ഒരു ജീവചരിത്രം' എന്ന പുസ്തകത്തിന്റെ വായനാനുഭവമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് .തിരുവനന്തപുരം മൈത്രി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്നേഹപൂർവ്വം,എസ് . ഗോപാലകൃഷ്ണൻ 01 ഫെബ്രുവരി 2024 https://www.dillidalipodcast.com/

  • എൻ്റെ ഹിന്ദുക്കളായ കൂട്ടുകാരിൽ ചിലരെങ്കിലും ജനുവരി ഇരുപത്തിരണ്ടാം തീയതിയെ ഒരഭിമാനമുഹൂർത്തമായി കാണുന്നതു ഞാൻ കണ്ടു,കേട്ടു. ചിലർ സ്വകാര്യമായി. ചിലർ പരസ്യമായി.ഞാൻ ചോദിച്ചു , ആഴ്ചയിൽ ഒരിക്കലെങ്കിലും നിങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്യുന്ന ഒരു മുസ്‌ലിം സുഹൃത്ത് നിങ്ങൾക്കുണ്ടോ ?ഇല്ലേ ?ആയതിനാൽ നമുക്ക് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം .കടമ്മനിട്ട 'മത്തങ്ങ' എന്ന കവിതയിൽ എഴുതി :'പറഞ്ഞറിഞ്ഞതുവിഴുങ്ങാൻ പ്രയാസമുണ്ട്.എത്ര വലിയ സത്യങ്ങളും വാക്കുകളാകുമ്പോഴേക്കും കർമ്മങ്ങളായി കഴിയുമ്പോഴേക്കും ഏറ്റവും വികൃതമായ നുണകളായി രൂപം കൊള്ളുന്ന വിരോധാഭാസം മനം മറച്ചിലുണ്ടാക്കുന്നു'ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ പുതിയലക്കം 2024 ലെ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ ഒരു പഴയ കടമ്മനിട്ടക്കവിത വായിച്ചതിൻ്റെ ഫലമാണ് .കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു , കാരണം ഇതുചെയ്യുമ്പോൾ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. ആയതിനാൽ നമുക്ക് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 27 ജനുവരി 2024